National
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രയത്തിൽ പുതിയൊരു അധ്യായം കുറിച്ച് സുനേത്ര പവാർ ഇന്നു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് സുനേത്ര പവാർ പദവിയിലേറുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുംബൈയിലെ ലോക് ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നാണ് ഈ നിർണായക രാഷ്ട്രീയ നീക്കം.
ഉന്നതല ചർച്ച
അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ നേതൃശൂന്യത പരിഹരിക്കാൻ എൻസിപിയും മഹായുതി സഖ്യവും നടത്തിയ ഉന്നതതല ചർച്ചകൾക്കു ശേഷമാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെതന്നെ ഈ സ്ഥാനത്തേക്കു തീരുമാനിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുനേത്ര പവാർ നേതൃത്വം ഏറ്റെടുക്കണമെന്നതു പാർട്ടിയുടെയും ജനങ്ങളുടെയും പൊതുവികാരമാണെന്ന് ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേരുന്ന 40 എൻസിപി എംഎൽഎമാരുടെ യോഗം സുനേത്രയെ പാർലമെന്ററി പാർട്ടി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
എൻസിപിക്കൊപ്പമെന്ന് ഫഡ്നാവിസ്
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുന്നുനെന്നും അദ്ദേഹം പറഞ്ഞു.
സുനേത്രയുടെ പുതിയ ദൗത്യം
നിലവിൽ രാജ്യസഭാ എംപി ആണ് സുനേത്ര പവാർ (62). അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്നാണ് സൂചന. അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്.
എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും.
National
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗം എൻസിപി നേതാക്കൾ. പാർട്ടിയെ നയിക്കാൻ സുനേത്ര മുന്നോട്ടുവരണമെന്നു നേതാക്കൾ ആവശ്യപ്പെടുന്നു. സുനേത്രയെ മഹാരാഷ്ട്രയിൽ മന്ത്രിയാക്കണമെന്നത് ജനങ്ങളുടെ അഭിലാഷമാണെന്നു മുതിർന്ന എൻസിപി നേതാവും മന്ത്രിയുമായ നർഹരി സിർവാൾ പറഞ്ഞു.
അജിത് പവാറിന്റെ ഉറ്റ അനുയായി ആണ് സിർവാൾ. പാർട്ടി നേതൃത്വം സുനേത്ര ഏറ്റെടുക്കണമെന്ന് എൻസിപി നേതാവായ പ്രമോദ് ഹിന്ദുറാവു ആവശ്യപ്പെട്ടു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ മത്സരിച്ച സുനേത്ര പരാജയപ്പെട്ടിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ ആണ് സുനേത്രയെ പരാജയപ്പെടുത്തിയത്. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്.
അതിനിടെ, ഇരു എൻസിപി വിഭാഗങ്ങളുടെ ലയനത്തിന് അനുകൂല നിലപാടുമായി എൻസിപി (എസ്പി) രംഗത്തുവന്നു. ലയനം സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നുകഴിഞ്ഞുവെന്ന് എൻസിപി(എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ പറഞ്ഞു. ബിജെപി സഖ്യത്തിന്റെ ഭാഗമാകാൻ എൻസിപി (എസ്പി) തയാറാണോ എന്ന ചോദ്യത്തിന്, ഇപ്പോഴൊന്നും പറയാനാകില്ലെന്നായിരുന്നു ഷിൻഡെയുടെ മറുപടി. പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭാ തെരഞ്ഞെടുപ്പിൽ അജിത്, ശരദ് പവാർ പക്ഷങ്ങൾ സഖ്യത്തിലാണു മത്സരിച്ചത്.
അതേസമയം, ശരദ് പവാറിന്റെ പാർട്ടിയുമായി ലയിച്ച് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡിയുടെ ഭാഗമാകാൻ ഭൂരിഭാഗം എൻസിപി എംഎൽഎമാരും തയാറല്ല. ലയനമുണ്ടായശേഷം ബിജെപി മുന്നണിയുടെ ഭാഗമാകാനാകും എൻസിപിയുടെ നീക്കമെന്നാണു റിപ്പോർട്ട്. ശരദ് പവാറിന്റെ പാർട്ടിക്ക് എട്ട് ലോക്സഭാംഗങ്ങളുണ്ട്. ഈ എംപിമാരുടെ പിന്തുണ കേന്ദ്ര സർക്കാരിനു നിർണായകമാണ്.
അജിത് പവാർ കഴിഞ്ഞാൽ പാർട്ടിയിൽ തലയെടുപ്പുള്ള നേതാക്കളാരുമില്ല. ഛഗൻ ഭുജ്ബൽ, സുനിൽ താത്കറെ, പ്രഫുൽ പട്ടേൽ തുടങ്ങിയ നേതാക്കൾക്കൊന്നും പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകാനുള്ള ശേഷിയില്ല. ഭുജ്ബലിനെ പ്രായാധിക്യവും വലയ്ക്കുന്നു. ശരദ് പവാർ കുറച്ചുകാലമായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങിയില്ല. സുപ്രിയ സുലെയാണ് പ്രചാരണം നയിച്ചത്. അതേസമയം, ഇരു പാർട്ടികളും ലയിച്ചാൽ സുപ്രിയ സുലെയുടെ നേതൃത്വം അംഗീകരിക്കാൻ അജിത് പക്ഷത്തെ പ്രമുഖർ തയാറായേക്കില്ലെന്നാണു സൂചന.
41 എംഎൽഎമാരുള്ള എൻസിപിക്ക് (അജിത്) ഒരു ലോക്സഭാംഗവും രണ്ടു രാജ്യസഭാംഗങ്ങളുമാണുള്ളത്. സുനേത്രയും പ്രഫുൽ പട്ടേലുമാണ് രാജ്യസഭാംഗങ്ങൾ. സുനിൽ താത്കറെയാണ് ഏക ലോക്സഭാംഗം. എൻസിപി ശരദ് പവാർ വിഭാഗത്തിന് പത്ത് എംഎൽഎമാരാണുള്ളത്.